April 7, 2011
ഏപ്രില്‍ ഫൂളിന് പിന്നിലുള്ള ഗദനഗത…

പണ്ടുപണ്ട് അങ്ങ് പടിഞ്ഞാറ് ദിക്കില്‍ ഇംഗ്ലണ്ട് എന്നൊരു കൊച്ചുരാജ്യത്തില്‍ ജോര്‍ജ്‌വര്‍മ്മന്‍ എന്നൊരു രാജാവുണ്ടായിരുന്നു!(കഥ എവിടെ നടന്നാലും രാജവ് വര്‍മ്മന്‍ ആയിരിക്കും, ചുമ്മാ പ്രശ്നമുണ്ടാക്കാന്‍ വരരുത്!).. രാജാവും രാജ്ഞിയായ എലിസബത്തമ്മ തമ്പുരാട്ടിയും കൂടി വല്യ അലമ്പില്ലാ‍തെ രാജ്യം ഭരിച്ചു വരുമ്പോള്‍ ആ‍ണ്  കിഴക്കന്‍ രാജ്യമായ ഭാരതത്തില്‍ നിന്ന് ഒരു യുവാ‍വ് ഒരു ഉരുവില്‍ കയറി ഇംഗ്ലണ്ടില്‍ എത്തുന്നത്!

ടിന്റുമോന്‍ എന്നായിരുന്നു ആ യുവാവിന്റെ പേര്.

“ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ“ എന്ന സോഫ്റ്റ്വെയര്‍ കമ്പനിയുടെ ഓണ്‍സൈറ്റ് അസൈന്മെന്റുമായാണ് ടിന്റുമോന്‍ ഇംഗ്ലണ്ടിലെ ബിലാത്തി പട്ടണത്തില്‍ എത്തിയത്!

ഇന്ത്യയിലെ കേരളം എന്ന പ്രദേശത്തുനിന്ന് എത്തിയ ടിന്റുമോന് ആ നാടിന്റെ സകലവിധ ഉടായിപ്പുകളും ഉണ്ടായിരുന്നു! ആളുകളെ പറ്റിക്കുന്നത് ഹോബിയാക്കിയ ടിന്റുമോന്‍, ബുദ്ധിമാന്മാരെന്ന് നടിച്ചുനടന്ന സകല ഇംഗ്ലീഷുകാര്‍ക്കിട്ടും പലരീതിയില്‍ പണി കൊടുത്തു!

കമ്പനിയിലെ മറ്റ് ജോലിക്കാരുടെ പാസ്വേര്‍ഡ് ഹാക്ക് ചെയ്ത് മാനേജര്‍മാര്‍ക്കെതിരെ ചൊറി മെയില്‍ അയച്ച് അവന്മാരെ അപ്രൈസലില്‍ തേപ്പിക്കുക.
കൂടെ ജോലിചെയ്യുന്നവരുടെ ഐഡി കാര്‍ഡ് അടിച്ചുമാറ്റി അതിലെ ആര്‍.എഫ്. ഐഡി തന്റേതുമായി മാറ്റി വച്ചിട്ട്, സ്വൈപ് ഔട്ട് ചെയ്ത് പുറത്ത് പോയി വായി നോക്കി നടക്കുക..
മീറ്റിങ് റൂമിന്റെ വാതിലില്‍ ‘push’ എന്നെഴുതിയിരിക്കുന്നതിന് മുകളില്‍ “ഇതിനകത്ത് നടക്കുന്നത്” എന്നൊക്കെ എഴുതി വയ്ക്കുക..
തുടങ്ങിയവയൊക്കെ ടിന്റുമോന്റെ ചില ചെറിയ നമ്പറുകള്‍ മാത്രമായിരുന്നു..


എല്ലാ ജോലിക്കാര്‍ക്കും ടിന്റുമോന്‍ തലവേദനയായി.. അത്തരത്തില്‍ പണികിട്ടിത്തുടങ്ങിയ എമ്പ്ലോയ്സ് എല്ലാവരും കൂടി ടിന്റുമോനിട്ട് ഒരു പണീ കൊടുക്കാന്‍ തീരുമാനിച്ചു!
അതു ഒരു മാര്‍ച്ച് 31 ആയിരുന്നു.. അവര്‍ കമ്പനിയിലെ hrന്റെ മെയില്‍ ഐഡി ഹാക്ക് ചെയ്ത്, ടിന്റുമോന് അയ്ക്കേണ്ട സാലറി സ്ലിപ്പില്‍, 4 പൂജ്യം കൂടുതല്‍ ഇട്ടു! പിറ്റേന്ന് രാവിലെ ഓഫീസിലെത്തിയ ടിന്റുമോന്‍, മെയില്‍ കണ്ടു ഞെട്ടി!

നാട്ടില്‍ ടെക്നോപാര്‍ക്കിനടുത്ത് 10 ഏക്കര്‍ സ്ഥലം വാങ്ങാനുള്ള കാശാണ് കിട്ടിയതെന്ന് അറിഞ്ഞ ടിന്റുമോന്‍ ഓന്‍ലൈന്‍ ബാങ്കിങ് സൈറ്റ് പോലും നോക്കാതെ, ഇത് സത്യമാണെന്ന് വിശ്വസിച്ച്, മാനേജറെ ചീത്തവിളിച്ചു! അന്ന് കമ്പനി വിസിറ്റ് ചെയ്യാന്‍ വന്ന M.D. കൂടിയായ രാജാവിനെ പോലും അവന്‍ വെറുതെ വിട്ടീല്ല!
എങ്ങനെയും കാശുമായി ഉരു കയറി തിരിച്ചു പോകാനായിരുന്നു പ്ലാന്‍..

ഒടുവില്‍ രാജാവുമായി ഉടക്കി ഇറങ്ങി ഓടി, ബോട്ടുജെട്ടിക്കടുത്തുള്ള ഏ.ടി.എം കൌണ്ടറില്‍ എത്തിയ ടിന്റുമോന്‍ തന്റ്റെ അക്കൌണ്ട് ബാലന്‍സ് കണ്ട് ഞെട്ടി.. ആകെ തകര്‍ന്നു പോയ ടിന്റുമോന്റെ മാനസിക നില തെറ്റി! കക്ഷി, രാജകിങ്കരന്മാരുടെ പിടിയിലും ആയി..

പക്ഷേ കഥയിലെ സത്യം മനസിലാക്കിയ രാജാവിന് പശ്ചാത്താപത്തിന്റെ അസുഖം തുടങ്ങി. മെയില്‍ അയച്ച എം‌പ്ലോയ്സിന്റ്റെ സൈഡിലും ന്യായമുണ്ട്.. അങ്ങനെ പ്രായശ്ചിത്തമായി എല്ലാ വര്‍ഷ്വും ഏപ്രില്‍ ഒന്നിന് ആര്‍ക്കും ആരേയും പറ്റിക്കാം എന്ന് റൂള്‍ ഇറക്കി(ഇപിസി ഇരുന്നൂറ്റി ചില്വാനം)..

അങ്ങനെ ശിക്ഷ ഒഴിവായി നാട്ടിലെത്തിയ ടിന്റുമോന്റെ മാനസിക നില മാത്രം അത്രക്കങ്ങട് ഓക്കെ ആയില്ല! അവന്‍ ഇപ്പോഴും തമാശകള്‍ ഒക്കെ ഒപ്പിച്ച് കറങ്ങി നടക്കുന്നു.

എന്തായാലും ഇങ്ങനെയാണ് സുഹൃത്തുക്കളേ ഏപ്രില്‍ ഫൂള്‍ ഉണ്ടായത്!

~Dhanesh



  1. dhaneshsnair posted this